2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

അനന്തം അവര്‍ണനീയം

ഇതിനെ വിപ്ലവം എന്നു തന്നെ വിളിക്കണം. നിശ്ശബ്ദവിപ്ലവം. സാങ്കേതികവിദ്യാ വികസനം കൊണ്ട് ആര്‍ക്കെന്തുഗുണം...? എന്നു ചോദ്യമുന്നയിക്കുന്നവരോട് സധൈര്യം പറയാനൊരു മറുപടി....ഇന്‍ഫിനിറ്റി.കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ എന്‍ജിനീയറിംഗ് കോളേജുകള്‍ക്കാകെ മാതൃകയാവുകയാണ് എടത്തല കെ.എം.ഇ.എ കോളേജ്. ഒമ്പതു മാസം മുമ്പ് കോളേജില്‍ സ്ഥാപിച്ച ഇന്‍ഫിനിറ്റി സെര്‍വര്‍ , ലോകത്തിനു മുഴുവന്‍ സൗജന്യ വിവരസമ്പാദനത്തിന്റെ വഴികാട്ടിയാവുമ്പോള്‍ അതൊരു പുതിയ ചരിത്രമാവുന്നു. ഫ്രീ സോഫ്ട്‌വെയറിന്റെ വിപ്ലവാചാര്യന്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ' മാമ്മോദീസ ' മുക്കിയ എടത്തലയിലെ ഇന്‍ഫിനിറ്റി സെര്‍വറിന്റെ സേവനം ഇന്ന് ലോകത്തെ നൂറോളം രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അദ്ദേഹം ലോകത്തിനു നല്‍കിയ ട്രൈസ്‌ക്വെല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏഷ്യയിലെ ആദ്യ മിറര്‍ ആയി പ്രവര്‍ത്തിക്കുന്നത് ഇവിടത്തെ സെര്‍വറാണ്.

കെ.എം.ഇ.എ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജേഷ്.വി.ജി പറയുന്നു. ' പ്രൊപ്പൈറ്ററി സോഫ്റ്റ് വെയറിന്റെ ദൂഷ്യവശങ്ങള്‍ മറികടക്കാന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കപ്പെടണം... നമ്മുടെ സാങ്കേതികനേട്ടങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതലായി ഉപയോഗിക്കപ്പെടണം...'

ചെറിയൊരുദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റ്‌ലാബ് പോലുള്ള എന്‍ജിനീയറിംഗ് പഠനസഹായ സോഫ്റ്റ്‌വെയറുകളുടെ അഞ്ച് യൂസര്‍മാര്‍ക്കായുള്ള ഒരു കോപ്പിക്ക് ശരാശരി ഏഴു ലക്ഷം രൂപ വരെയാണ് വില. ഇതേ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാവുന്ന സ്‌കൈലാബ് കെ.എം.ഇ.എ കോളേജിന്റെ ഇന്‍ഫിനിറ്റി സെര്‍വറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അതും അഞ്ചു പൈസ മുടക്കില്ലാതെ. നമുക്ക് വിവരങ്ങള്‍ ലഭിക്കാന്‍ മുന്‍പില്‍ അനായാസ മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെന്തിനാണ് ഇത്രയധികം പണം മുടക്കുന്നത്...?

എന്‍ജിനീയറിംഗ് സോഫ്റ്റ്‌വെയറുകള്‍ക്കു വേണ്ടി ചെലവഴിക്കേണ്ടിവരുന്ന തുകയുടെ ഭീമാകാരമായ കണക്കിന്റെ രൂപം ഡോ.രാജേഷ് വരച്ചു. കേരളത്തില്‍മാത്രം 140 എന്‍ജിനീയറിംഗ് കോളേജുകള്‍ ...ഇവരെല്ലാവരും 7 ലക്ഷം രൂപ വീതം മുടക്കിയാല്‍ എത്രയായി...? ഇന്ത്യയില്‍ എന്‍ജിനീയറിംഗ് കോളേജുകളുടെ ആകെയെണ്ണം 3300 ....അവരെല്ലാവരും ഇതുപോലെ കാശുമുടക്കി സോഫ്റ്റ്‌വെയര്‍ വാങ്ങിയാല്‍ ചെലവഴിക്കപ്പെടുന്ന തുകയെത്രയെന്ന് ചിന്തിക്കാമോ....? ഇന്‍ഫിനിറ്റി പോലുള്ള സൗജന്യ സാങ്കേതികവിദ്യാ സേവനത്തിന്റെ വിജയം ഇവിടെയാണ്.

2012 ജനവരിയിലാണ് കോളേജില്‍ ഇന്‍ഫിനിറ്റി സെര്‍വര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. മാസം തോറും ശരാശരി 35, 000 ഹിറ്റുകള്‍ . എന്നാല്‍ ആഗസ്തില്‍ 51, 075 ഉം സപ്തംബറില്‍ 58,532 ഉം ഹിറ്റ് രേഖപ്പെടുത്തിയതോടെ ഇന്‍ഫിനിറ്റി വന്‍വളര്‍ച്ചയുടെ പാതയിലാണിപ്പോള്‍. ട്രൈസ്‌ക്വെലിന്റെ ആദ്യ ഏഷ്യാ മിറര്‍ എന്നതിനു പുറമെ സ്റ്റാള്‍മാന്റെ തന്നെ ഗ്‌നു(ംചഡ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ മിററായും ഇന്‍ഫിനിറ്റി പ്രവര്‍ത്തിക്കുന്നു. പഞ്ചാബ് ഹാമിര്‍പുര്‍ എന്‍ ഐ ടി യിലാണ് ഉത്തരേന്ത്യന്‍ മിറര്‍.

ഹൈ കപ്പാസിററി ടു-ടെറാബൈററ് മെഷീനിലാണ് സെര്‍വര്‍ പ്രവര്‍ത്തിക്കുന്നത്. 24ത7 സമയക്രമം പാലിച്ചാണ് പ്രവര്‍ത്തനം. ഇതിനായി പ്രത്യേക സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത വൈദ്യുതി ബാക്കപ്പ് , എയര്‍-കണ്ടീഷന്‍ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മികച്ച കണക്ടിവിറ്റിക്കായി ഒരേവേഗത്തില്‍ ഡൗണ്‍ലോഡും അപ്‌ലോഡും സാധ്യമാകുന്ന 1: 1 ഹൈ ബാന്‍ഡ്‌വിഡ്ത്ത് ഡെഡിക്കേറ്റഡ് ലൈനാണ് കോളേജ് വാടകയ്ക്ക് എടുത്തിരിക്കുന്നത് .

യാതൊരുലാഭവും ആഗ്രഹിക്കാതെ ആഗോള ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് കെ.എം.ഇ.എ കോളേജിന്റേതായ സ്വന്തം സംഭാവന എന്ന നിലയിലാണ് മാനേജ്‌മെന്റ് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനായി 10 ലക്ഷം രൂപയോളം കോളേജിന് ചെലവുവന്നു.ഇന്‍ഫിനിറ്റി പ്രവര്‍ത്തനത്തിനുള്ള ദൈനംദിന റെക്കറിംഗ് ചാര്‍ജുകള്‍ വേറെയും.

ഇന്‍ഫിനിറ്റിയുടെ സൗജന്യസേവനം ഉപയോഗപ്പെടുത്തുന്നത് 16 ശതമാനത്തോളം ഇന്ത്യയില്‍ നിന്നു തന്നെയാണ് എന്ന് കണക്കുകള്‍ പറയുന്നു. യു.എസ്.എ , ചൈന , ഓസ്‌ട്രേലിയ, പെറു, ജര്‍മനി, റഷ്യ , ഇക്വഡോര്‍ എന്നീ രാജ്യങ്ങളാണ് ശതമാനക്കണക്കില്‍ പിന്നാലെ. വരും നാളുകളില്‍ കൂടുതല്‍ ആളുകളിലേക്ക് ഇന്‍ഫിനിറ്റിയുടെ സേവനം എത്തിച്ചേരണമെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ ആഗ്രഹം.

Tags:

Subscribe

Donec sed odio dui. Duis mollis, est non commodo luctus, nisi erat porttitor ligula, eget lacinia odio. Duis mollis

© 2013 IDUKKI VARTHA. All rights reserved.
Designed by SpicyTricks