Recent Articles

2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

തമിഴ്‌നാട്ടിലും ആന്ധ്രയിലും ചുഴലിക്കാറ്റ് ഭീഷണി

2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച - by KERALA IN PIXELS · - 0 Comments

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപംപ്രാപിച്ച് തമിഴ്‌നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈക്ക് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് കൊടുങ്കാറ്റായി രൂപാന്തരപ്പെട്ട് നാഗപട്ടണത്തിനും നെല്ലൂരിനും മധ്യേ ബുധനാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്നാണ് മുന്നറിയിപ്പ്. ഇതിന് മുന്നോടിയായി ഇന്നും നാളെയും തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മീന്‍പിടുത്തക്കാരോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ചെന്നൈയില്‍ സ്‌കൂളുകള്‍ അടച്ചു. തമിഴ്‌നാടിന് പുറമെ ആന്ധ്ര, പോണ്ടിച്ചേരി തീരപ്രദേശങ്ങളും ചുഴലിക്കാറ്റ് ഭീഷണി നേരിടുന്നു. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം.

ആന്ധ്രിലെ തെക്കന്‍ ജില്ലകളിലും റായല്‍സീമയിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ആന്ധ്രയിലെ നാല് തുറമുഖങ്ങളിലും മൂന്നാമത്തെ അപായ സൂചനയും നല്‍കിക്കഴിഞ്ഞു. താഴന്ന പ്രദേശങ്ങളില്‍ കഴിയുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊള്ളാന്‍ നെല്ലൂര്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഗുണ്ടൂര്‍, പ്രകാശം, കൃഷ്ണ, കിഴക്ക്-പടിഞ്ഞാറന്‍ ഗോദാവരി എന്നിവടങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം. നെല്ലൂര്‍, ഓങ്കോള്‍, പ്രകാശം ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ഈയിടെ ഒരു ബീഡി പറഞ്ഞത്‌

- by KERALA IN PIXELS · - 0 Comments

പൊലീസ് വരുന്നുണ്ടോ എന്ന് കൂടെക്കൂടെ നോക്കി ബീഡി എന്നോടു പറഞ്ഞു: എനിക്കു വയ്യ ഇങ്ങനെ മാനം കെട്ടു ജീവിക്കാന്‍ . നിങ്ങള്‍ക്കറിയുമോ. ധീരതയുടെ ഒരു മുദ്രയായിരുന്നു ഞാന്‍. എന്നെ ആഞ്ഞുവലിച്ച് ആണ്‍കുട്ടികള്‍ യുവാക്കളായി. എം.ടിയുടെ കഥയില്‍ ബീഡിപ്പുകയൂതി 'അവന്‍ ' 'അയാളാ'യി. എന്നെ കട്ടു വലിച്ച് വികൃതിപ്പെണ്‍കുട്ടികള്‍ പുലരും വരെ മുലകളുയര്‍ത്തി ചുമച്ചു. സ്വാതന്ത്ര്യസമരത്തിലും കയ്യൂരിലും വയലാറിലും നക്‌സലൈറ്റ് കലാപത്തിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇടവഴികളും കാട്ടിടകളും പുല്‍മൈതാനങ്ങളും മരത്തണലുകളും എനിക്ക് ഹൃദിസ്ഥം. ചുമരെഴുതാനും മുദ്രാവാക്യങ്ങളെഴുതാനും പാട്ടെഴുതാനും ഞാന്‍ കൂടി. ചരിത്രത്തിന് ഞാന്‍ കൂട്ടുനിന്നു.

നിങ്ങളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തില്‍, സമത്വത്തില്‍, കലാസൃഷ്ടികളില്‍ എന്റെ തീയുണ്ട്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചതു ഞാനാണ്. സ്വാതന്ത്ര്യസമരത്തില്‍ ഞാന്‍ നിരങ്ങാത്ത ഊടുവഴികളില്ല. ഒരു തീപ്പെട്ടിക്കൊള്ളി പതിനാറായി കീറിയ മഹാ കലാകാരന്മാരെക്കുറിച്ച് ബഷീര്‍ എഴുതിയിട്ടുണ്ട്. കൂസലില്ലാതെ ജീവിച്ചവരുടെയൊക്കെ കൈകളില്‍ മിക്കവാറും ഞാനുണ്ടായിരുന്നു. സമരങ്ങളില്‍ അവരുടെ ഒരായുധം, ഒരുപക്ഷേ നഷ്ടപ്പെടുവാന്‍ അവരേറ്റവും പേടിച്ച ആയുധം, മടിക്കുത്തിലെ ഞാനായിരുന്നു. എരിയും തോറും തീരുന്ന ഞാന്‍ കരുതിജീവിക്കാത്തവരുടെ പ്രതിരൂപം കൂടിയായിരുന്നു. രാത്രിയുടെ നിസ്സീമ വിസ്തൃതിയില്‍ ഞാന്‍ വളരെ ദൂരം പ്രസരിച്ചു. ഏകാന്തങ്ങളായ പ്രകാശസ്തംഭങ്ങള്‍ ! ഞങ്ങള്‍ ഇറങ്ങി നടന്ന നക്ഷത്രങ്ങള്‍ .

ബീഡികള്‍ കൊണ്ട് ഒരുക്കിയ ചിതയില്‍ ശ്വാസകോശം കത്തിക്കൊണ്ടിരിക്കുന്ന ഒരു പരസ്യം ഈയിടെ ഞാന്‍ കണ്ടു. അതു കണ്ടപ്പോള്‍ എനിക്കെന്തോ സന്തോഷമാണു തോന്നിയത്. എരിഞ്ഞു തീരുന്നവരുടെ പട്ടടയായിരുന്നു ഞാന്‍. മരണത്തിലുമെത്താവുന്ന ആഹാരം രുചിയോടെ കഴിക്കുന്നവരില്‍, ആദരണീയമായതെന്തോ, അസാദ്ധ്യമായതെന്തോ, ഉള്ളതായിത്തോന്നുന്നു.

ഞാനൊരു ദുശ്ശീലമാണ്. എങ്കിലും സര്‍വ്വം നശിച്ച ഒരു മനുഷ്യനെ സമാശ്വസിപ്പിക്കാന്‍ ദുശ്ശീലം പോലെ ഒരു മിത്രമില്ല. നരകത്തിലല്ലാതെ സ്വര്‍ഗ്ഗത്തിലെന്തിനാണു മിത്രം? ആകെത്തകര്‍ന്നവന്റെ ഇത്തിരി വെളിച്ചമായി എന്നെപ്പോലെ നിന്നവരാരുമില്ല. ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്, തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിയായ കുറ്റവാളിക്ക്, എന്തു ചെയ്താലും സമയം പോവാത്ത നിര്‍ഭാഗ്യവാന് ഞാന്‍ തുണ നിന്നിട്ടുണ്ട്. അഴകിനും അഴുക്കിനും പ്രതാപത്തിനും നിസ്സാരതയ്ക്കും ഞാന്‍ കൂട്ടിരുന്നിട്ടുണ്ട്. മനുഷ്യര്‍ക്കിടയില്‍ പരിചയമില്ലായ്മയുടെ മരവിപ്പകറ്റാന്‍ എന്നോളം കത്തിയതാര്? തീ ചോദിച്ചുകൊണ്ട് എത്ര സൗഹൃദങ്ങള്‍ ഞാന്‍ കാരണം തുടങ്ങി.
എനിക്കറിയാം ഞാന്‍ നന്നല്ല, ദീര്‍ഘായുസ്സിന്, പൂര്‍ണ്ണാരോഗ്യത്തിന്, കുടുംബഭദ്രതയ്ക്ക്, ഭാവിക്ക്, ഞാന്‍ നന്നല്ല. സ്വന്തം ചിതയ്ക്കു തീകൊളുത്തിയ ഒരാളാണ് കത്തുന്ന ബീഡി വായിലുള്ള ഒരാള്‍. ''ചിതയ്ക്ക് തീ പിടിച്ചുതുടങ്ങി'' എന്ന അടിക്കുറിപ്പോടെ ബീഡിവലിക്കുന്ന ഒരാളുടെ ഫോട്ടോ നമ്മുടെ ആരോഗ്യവകുപ്പിന് ഒരുശിരന്‍ പരസ്യമാവും, ഇല്ലേ? സി.പി.യുടെ കാലത്തെ കമ്മ്യൂണിസ്റ്റുകാരും സ്വന്തം ചിതയ്ക്ക്, മാത്രമല്ല ചിലപ്പോള്‍ സ്വന്തം കുടുംബത്തിന്റെ ചിതയ്ക്ക്, ചിലപ്പോള്‍ പരിചിതഗൃഹങ്ങളുടെ ചിതയ്ക്ക് തീകൊളുത്തിയ ഒരാളായിരുന്നു. സ്വന്തം കുടുംബത്തെ മറന്ന ഗാന്ധിജിക്കെന്തു മഹത്വം എന്നല്ലേ 'പുതിയ' സുരക്ഷിതത്വ ബോധം ചോദിക്കുന്നത്?
ഇത് സുരക്ഷിതത്വത്തിന്റെയും പഥ്യാഹാരത്തിന്റെയും കാലം. ജാതിയും മതവും മതംമാറ്റങ്ങളും ദൈവങ്ങളും ജ്യോതിഷവും യോഗാസെന്റ്റുകളും വ്യായാമമുറകളും സജീവമായ കാലം. 'സുരക്ഷിതത്വം ഉറപ്പു തരുന്നു' എന്നതല്ലാത്ത ഒരു വാഗ്ദാനവും വിലപ്പോവാത്ത കാലം.

ബീഡിക്കമ്പനി കുടകള്‍ നിര്‍മ്മിക്കുന്ന കാലം.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തല്‍സമയം എന്ന പുസ്തകത്തില്‍ നിന്ന്)

ഹരി'യാന'യെ തളയ്ക്കാന്‍ കേരളം വിയര്‍ക്കുന്നു

- by KERALA IN PIXELS · - 0 Comments

ലഖ്‌നൗ:ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ താപ്പാനയാണ് കേരളം.

എല്ലാവരെയും മെരുക്കി മാത്രമാണ് ശീലം. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം. ലഖ്‌നൗ ജി.ജി.എസ്. സ്റ്റേഡിയത്തില്‍ ഓരോ പോയന്റിനുംവേണ്ടി ടെന്‍ഷനടിച്ചുള്ള കാത്തിരിപ്പിലാണിപ്പോള്‍ കേരളാ താരങ്ങളും ടീം മാനേജ്‌മെന്റും.

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് നാളും 71 മത്സരയിനങ്ങളും പൂര്‍ത്തിയാവുമ്പോള്‍ 278 പോയന്റുമായി ഹരിയാണ മുന്നില്‍ക്കടന്നു. 267.5 പോയന്റുമായി കേരളമിപ്പോള്‍ രണ്ടാം സ്ഥാനത്താണ്. യുപി ( 175 ) മൂന്നാമത് തുടരുന്നു. ചൊവ്വാഴ്ച നടക്കുന്ന 4-100 റിലേ, 200 മീ. സ്പ്രിന്റ്, ട്രിപ്പിള്‍ ജമ്പ് ഫൈനലുകളിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷകള്‍.

മീറ്റിന്റെ മൂന്നാം ദിവസം 3 സ്വര്‍ണവും 4 വീതം വെള്ളിയും വെങ്കലവും ഉള്‍പ്പടെ 11 മെഡലുകള്‍ കൂടി നേടി കേരളം ആകെ മെഡല്‍ നേട്ടം 39 ആക്കി വര്‍ധിപ്പിച്ചെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിച്ച ഹരിയാണ 4 സ്വര്‍ണം 8 വെള്ളി 2 വെങ്കലം എന്നിവ കൂട്ടിച്ചേര്‍ത്ത് മെഡല്‍ശേഖരം 44-ലേക്കുയര്‍ത്തി.

നടത്തത്തിലും ഡിസ്‌കസ്സിലും ദേശീയ റെക്കോഡ്

രണ്ട് പുതിയ റെക്കോഡുകള്‍ കൂടി പിറവിയെടുത്തതോടെ 28-ാം ജൂനിയര്‍ മീറ്റില്‍ ഇതുവരെ തിരുത്തപ്പെട്ട ദേശീയറെക്കോഡുകള്‍ അഞ്ചായി. ബോയ്‌സ്-16-ന്റെ 5 കി.മീ. നടത്തത്തില്‍ യു.പി.യുടെ അങ്കിത് കുമാറാണ് ( 22 മി. 17.15 സെ) പുതിയ റെക്കോഡ് സൃഷ്ടിച്ചത്. ഗേള്‍സ് 18 ഡിസ്‌കസ്സ് ത്രോയില്‍ പഞ്ചാബിന്റെ നവ്ജിത് കൗറും ( 49.54 മീ. ) പുതിയ ദേശീയ മാര്‍ക്ക് സൃഷ്ടിച്ചു. ഈ രണ്ട് റെക്കോഡുകളുള്‍പ്പെടെ 6 പുതിയ മീറ്റ് റെക്കോഡുകള്‍ക്കും മൂന്നാം ദിനം സാക്ഷ്യം വഹിച്ചു.

അഥീന വിജയദേവത

ഗ്രീക്കുകാരുടെ വിജയദേവതയാണ് അഥീന. ലഖ്‌നൗ ജി.ജി.എസ്. സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച കേരളത്തിന്റെ വിജയദേവതയായി മാറുകയായിരുന്നു പാലക്കാട്ടുകാരി അഥീന.

തലേന്ന് അനുജത്തി അംഗീതയായിരുന്നു താരമെങ്കില്‍ ഇന്നലെ ചേച്ചി അഥീനയുടെ ഊഴമായിരുന്നു. അണ്ടര്‍-20 ഗേള്‍സ് 100 മീ. ഹര്‍ഡില്‍സില്‍ കൊല്ലം എസ്.എന്‍. കോളേജ് വിദ്യാര്‍ഥിനി സ്വര്‍ണത്തിലേക്ക് പറന്നെത്തുമ്പോള്‍ (14.73 സെ) ആശ്വസിച്ചത് കേരളമൊന്നാകെയാണ്. മീറ്റിന്റെ മൂന്നാം ദിനം ഉച്ചതിരിഞ്ഞ് 2.45 ആവുമ്പോഴും പേരിനൊരു സ്വര്‍ണം പോലും നമുക്കുണ്ടായിരുന്നില്ല.
കൊല്ലം സെന്‍ട്രലൈസ്ഡ് ഹോസ്റ്റലിന്റെ ട്രെയിനിയായ അഥീന ദേശീയ ജൂനിയര്‍ മീറ്റുകളിലാകെ നേടുന്ന നാലാം സ്വര്‍ണമെഡലാണിത്. ജൂനിയര്‍ തലത്തില്‍ ഇത് അവസാന അവസരവും. കേരളാ ഗേള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ലഖ്‌നൗവില്‍ അഥീന. പാലക്കാട് കൊല്ലങ്കോട് പുളിക്കല്‍ പൊറ്റക്കുളം വീട്ടില്‍ ഗംഗാധരന്റെയും സ്മിതയുടെയും മകള്‍. കൊല്ലങ്കോട് ടെലി. എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനാണ് ഗംഗാധരന്‍.

കടമ്പകള്‍ കടന്ന് അഖില്‍

മൂന്നാം ദിനം കേരളത്തിന്റെ മൂന്നാം സ്വര്‍ണം നേടിയത് ബോയ്‌സ് (20) 110 ഹര്‍ഡില്‍സില്‍ കോഴിക്കോട് സായിയിലെ അഖില്‍ ജോണ്‍സനാണ്. ( 14.44 സെ) എറണാകുളം പറവൂര്‍ ചേന്ദമംഗലം കുരിശിങ്കല്‍ ജോണ്‍സന്റെ പുത്രന്‍ അഖില്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. പോയവര്‍ഷം റാഞ്ചി മീറ്റില്‍ ഇതേയിനത്തില്‍ ലഭിച്ച വെള്ളിയാണ് അഖില്‍ ഇവിടെ സ്വര്‍ണമാക്കി മെച്ചപ്പെടുത്തിയത്.

വെറുതെ നടന്ന മേരിയും താരമായി

ചേച്ചി കൊച്ചുത്രേസ്യ ജില്ലാ സ്‌കൂള്‍ മീറ്റില്‍ നടത്തമത്സരത്തിനിറങ്ങിയപ്പോള്‍ കൂടെ മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ മത്സരം മുടങ്ങേണ്ടെന്നുകരുതി കൂടെ നടന്നതാണ് മേരി. ദാ... ഇപ്പോള്‍ ലഖ്‌നൗ ദേശീയ ജൂനിയര്‍ മീറ്റില്‍ കേരളത്തിനുവേണ്ടി വെള്ളിമെഡല്‍ ജേത്രിയാവുന്നിടംവരെ കാര്യങ്ങളെത്തിയിരിക്കുന്നു.

ആലപ്പുഴ അര്‍ത്തുങ്കല്‍ കൊച്ചീക്കാരന്‍ വീട്ടില്‍ ജോണ്‍-പൊന്നമ്മ ദമ്പതിമാരുടെ മകളാണ് മേരി മാര്‍ഗരറ്റ്. ചേര്‍ത്തല സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലെ വിദ്യാര്‍ഥിനി. ഗേള്‍സ് (18) 5 കി.മീ നടത്തത്തിലാണ് ഭാഗ്യവഴിയേ മേരിക്കൊരു വെള്ളികിട്ടിയത്. ഈയിനത്തില്‍ സ്വര്‍ണം നേടാന്‍ ഏറ്റവും സാധ്യതകള്‍ കല്പിച്ചിരുന്ന കേരളത്തിന്റെ എ.എം.ബിന്‍സിയെയും മറ്റ് രണ്ട് പേരെയും അയോഗ്യരാക്കിയതിനെത്തുടര്‍ന്നാണ് മേരി മാര്‍ഗരറ്റ് വെള്ളിയിലേക്കെത്തിയത്. എതിരാളികളെ എല്ലാവരെയും 100 മീറ്ററിലേറെ വ്യത്യാസത്തില്‍ പിന്നിലാക്കി ഫിനിഷ് ചെയ്തപ്പോഴാണ് ബിന്‍സിയെ അയോഗ്യയാക്കിയ കാര്യം ഒഫീഷ്യല്‍സ് അറിയിച്ചത്. നടത്തത്തിനിടെ നേരത്തേ രണ്ട് തവണ ബിന്‍സിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു. ഈയിനത്തില്‍ നിലവിലെ സംസ്ഥാന ചാമ്പ്യന്‍
കൂടിയാണ് ബിന്‍സി.

കരുത്തിന്റെ പ്രതീകമായി തണ്ടര്‍ബേഡ് 500

- by KERALA IN PIXELS · - 0 Comments

ഇരുചക്രവാഹന പ്രേമികള്‍ക്കിടയില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഇന്ത്യയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആയി അറിയപ്പെടുന്ന ബുള്ളറ്റ് 12 വര്‍ഷമായി ഉപയോഗിക്കുന്ന ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍.

1958 മോഡല്‍ ഉപയോഗിക്കുന്ന എനിക്ക് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിനോടാണ് പ്രിയം. 1995ലാണ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിന്റെ പരമ്പരാഗത രൂപത്തില്‍ നിന്ന് പരിവര്‍ത്തനം തുടങ്ങിയത്. അങ്ങനെ ആദ്യമായി തണ്ടര്‍ബേഡ് പുറത്തുവന്നു. തണ്ടര്‍ബേഡിന്റെ പുതിയ ആവിഷ്‌കാരത്തില്‍ രണ്ട് വേരിയന്റുകളാണുള്ളത്. തണ്ടര്‍ബേഡ് 350ഉം 500ഉം.
ക്രൂസര്‍ ബൈക്കുകളുടെ രാജാവായ ഹാര്‍ലി ഡേവിഡ്‌സണിന്റെ രൂപഭാവമാണ് തണ്ടര്‍ബേഡിലൂടെ ബുള്ളറ്റ് അവതരിപ്പിച്ചത്. പുതിയ തണ്ടര്‍ബേഡിന് അതേ രൂപകല്‍പന നിലനിര്‍ത്തിയിരിക്കുന്നു. മുന്‍വശത്ത് ആദ്യം ശ്രദ്ധ കിട്ടുന്ന രീതിയില്‍ പ്രൊജക്ടര്‍ ലെന്‍സോടുകൂടിയ പുതിയ ക്ലിയര്‍ലെന്‍സ് ഹെഡ്‌ലൈറ്റാണ് തണ്ടര്‍ബേര്‍ഡ് 500ല്‍ വരുന്നത്. ഇതിന്റെ തൊട്ടുമുകളിലായി ക്രോം ഫിനിഷിലുള്ള ഇരട്ട മീറ്റര്‍ കണ്‍സോളും ഹെഡ്‌ലൈറ്റിന്റെ ചുറ്റുമുള്ള ക്രോം ഫിനിഷും വലിയ ഹാന്‍ഡിലും കൂടിച്ചേരുമ്പോള്‍ ശരിയായ ക്രൂസര്‍ ബൈക്കിന്റെ ഭാവമാണ് ലഭിക്കുന്നത്.20 ലിറ്റര്‍ പെട്രോള്‍ ടാങ്കാണ് പുതിയ തണ്ടര്‍ബേര്‍ഡിന്. ഫ്യുവല്‍ ക്യാപ് നടുവില്‍ നിന്ന് മാറി വലത് വശത്താണ് കൊടുത്തിരിക്കുന്നത്. ടാങ്കിനോട് ചേര്‍ന്നുനില്‍ക്കുന്ന സീറ്റ് രണ്ട് ഉയരത്തിലാണ് - മുന്നില്‍ താഴ്ന്നിട്ടും, പിന്നില്‍ പൊങ്ങിയും. ക്രൂസര്‍ ബൈക്കിന്റെ തനതായ ഭാവമാണ് ഈ സീറ്റുകള്‍ നല്‍കുന്നത്. പുതിയ മുന്‍-പിന്‍ വീല്‍ ആര്‍ച്ചുകളും പുതിയ സൈലന്‍സറും പുതിയ ബുള്ളറ്റിന് ശരിയായ ക്രൂസര്‍ ബൈക്കിന്റെ ഭാവം നല്‍കുന്നു.499 സിസി സിംഗിള്‍ സിലിന്‍ഡര്‍ 4 സ്‌ട്രോക്ക് ട്വിന്‍സ്പാര്‍ക്ക് എയര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 5250 ആര്‍പിഎമ്മില്‍ 27.2 എച്ച്.പി. കരുത്തും 4000 ആര്‍.പി.എമ്മില്‍ 41.3 എന്‍.എം. ടോര്‍ക്കുമാണ് ലഭിക്കുന്നത്. ഡിജിറ്റല്‍ ഇലക്‌ട്രോണിക് ഇഗ്‌നീഷനും ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജക്ഷനുമാണ് ഇതിലുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് വാഹനത്തിന്. തണ്ടര്‍ബോഡ് 350 ല്‍ ഘടിപ്പിച്ചിരിക്കുന്നത് സിംഗിള്‍ സിലിന്‍ഡര്‍ 4 സ്‌ട്രോക്ക് ട്വിന്‍സ്പാര്‍ക്ക് എയര്‍കൂള്‍ഡ് 346 സിസി പെട്രോള്‍ എന്‍ജിനാണ്. ഇത് 5250 ആര്‍പിഎമ്മില്‍ 19.8 എച്ച്.പി. കരുത്തും 4000 ആര്‍പിഎമ്മില്‍ 28 എന്‍.എം. ടോര്‍ക്കുമാണ്. ട്രാന്‍സിസ്റ്ററൈസ്ഡ് കോയില്‍ ഇഗ്‌നീഷനും കാര്‍ബറേറ്റര്‍ ഫ്യുവല്‍ സപ്ലൈയുമാണ് ഈ എന്‍ജിനുള്ളത്. 500 ലെ പോലെ ഇലക്ട്രിക് സ്റ്റാര്‍ട്ടും 5 സ്പീഡ് ഗിയര്‍ ബോക്‌സുമാണ് 350 ലും വരുന്നത്.

നീലനിറത്തിലുള്ള വാഹനത്തിന് യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈനാണ് ശ്രദ്ധേയമാക്കുന്നത്. ബുള്ളറ്റിന്റെ തനതായ സ്‌പോക്ക്‌വീലാണ് മുന്നിലും പിന്നിലും. ടെസ്റ്റ് റൈഡിനായി തയ്യാറെടുത്ത് ഇലക്ട്രിക് സ്റ്റാര്‍ട്ടില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഫസ്റ്റ് ഗിയറിടാന്‍ പോകുമ്പോഴാണ് ആധുനിക ബുള്ളറ്റിന്റെ മറ്റൊരു രുചിയറിഞ്ഞത്, ഗിയര്‍ലിവര്‍ ഇടതുകാലിലാണ്, ബുള്ളറ്റിന്റെ പരമ്പരാഗത വലത് കാലിലുള്ള ഗിയര്‍ലിവറാണ് എനിക്കിഷ്ടം.
യഥാര്‍ത്ഥ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്ന കരുത്ത് 500 ന്റെ എന്‍ജിനുണ്ട്. സിറ്റി ട്രാഫിക്കില്‍ ഇതിന്റെ 41.3 എന്‍.എം. ടോര്‍ക്കും ഹൈവേയില്‍ 27.2 എച്ച്.പി. കരുത്തും ശരിക്കും ആസ്വദിക്കാന്‍ പാകത്തിലാണ് ട്യൂണിങ്. ഗിയര്‍ റേഷ്യോയും വളരെ അനായാസം ഉപയോഗിക്കാവുന്ന തരത്തിലാണുള്ളത്. മുമ്പുണ്ടായിരുന്ന തണ്ടര്‍ബേഡിന്റെ 'വൈബ്രേഷന്‍' പുതിയ 500 ല്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉത്തേജകമായ റൈഡ് ലഭിക്കുന്നുണ്ട്.മുന്നിലുള്ള ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നിലുള്ള ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക് അബ്‌സോര്‍ബറും കൂടിച്ചേരുമ്പോള്‍ യാത്രാസുഖം ഇരട്ടിയാവുന്നു. മുന്നിലുള്ള ഡിസ്‌ക്‌ബ്രേക് എത്രവേഗത്തില്‍ പോകുമ്പോഴും തണ്ടര്‍ബേഡിനെ തളയ്ക്കാന്‍ പാകത്തിലുള്ളതാണ്.കേരളത്തില്‍ തണ്ടര്‍ബേര്‍ഡ് 350 ന് 1.35 ലക്ഷം രൂപയും 500 ന് 1.74 ലക്ഷം രൂപയുമാണ് വില. ഒരു ഹാര്‍ലിയെടുക്കാന്‍ ആഗ്രഹിച്ച് അത്രയും പണം കൊടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തണ്ടര്‍ബേഡ് 500 വലിയ ആശ്വാസമാണ്.

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

അനന്തം അവര്‍ണനീയം

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച - by KERALA IN PIXELS · - 0 Comments

ഇതിനെ വിപ്ലവം എന്നു തന്നെ വിളിക്കണം. നിശ്ശബ്ദവിപ്ലവം. സാങ്കേതികവിദ്യാ വികസനം കൊണ്ട് ആര്‍ക്കെന്തുഗുണം...? എന്നു ചോദ്യമുന്നയിക്കുന്നവരോട് സധൈര്യം പറയാനൊരു മറുപടി....ഇന്‍ഫിനിറ്റി.കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ എന്‍ജിനീയറിംഗ് കോളേജുകള്‍ക്കാകെ മാതൃകയാവുകയാണ് എടത്തല കെ.എം.ഇ.എ കോളേജ്. ഒമ്പതു മാസം മുമ്പ് കോളേജില്‍ സ്ഥാപിച്ച ഇന്‍ഫിനിറ്റി സെര്‍വര്‍ , ലോകത്തിനു മുഴുവന്‍ സൗജന്യ വിവരസമ്പാദനത്തിന്റെ വഴികാട്ടിയാവുമ്പോള്‍ അതൊരു പുതിയ ചരിത്രമാവുന്നു. ഫ്രീ സോഫ്ട്‌വെയറിന്റെ വിപ്ലവാചാര്യന്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ' മാമ്മോദീസ ' മുക്കിയ എടത്തലയിലെ ഇന്‍ഫിനിറ്റി സെര്‍വറിന്റെ സേവനം ഇന്ന് ലോകത്തെ നൂറോളം രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അദ്ദേഹം ലോകത്തിനു നല്‍കിയ ട്രൈസ്‌ക്വെല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏഷ്യയിലെ ആദ്യ മിറര്‍ ആയി പ്രവര്‍ത്തിക്കുന്നത് ഇവിടത്തെ സെര്‍വറാണ്.

കെ.എം.ഇ.എ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജേഷ്.വി.ജി പറയുന്നു. ' പ്രൊപ്പൈറ്ററി സോഫ്റ്റ് വെയറിന്റെ ദൂഷ്യവശങ്ങള്‍ മറികടക്കാന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കപ്പെടണം... നമ്മുടെ സാങ്കേതികനേട്ടങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതലായി ഉപയോഗിക്കപ്പെടണം...'

ചെറിയൊരുദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റ്‌ലാബ് പോലുള്ള എന്‍ജിനീയറിംഗ് പഠനസഹായ സോഫ്റ്റ്‌വെയറുകളുടെ അഞ്ച് യൂസര്‍മാര്‍ക്കായുള്ള ഒരു കോപ്പിക്ക് ശരാശരി ഏഴു ലക്ഷം രൂപ വരെയാണ് വില. ഇതേ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാവുന്ന സ്‌കൈലാബ് കെ.എം.ഇ.എ കോളേജിന്റെ ഇന്‍ഫിനിറ്റി സെര്‍വറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അതും അഞ്ചു പൈസ മുടക്കില്ലാതെ. നമുക്ക് വിവരങ്ങള്‍ ലഭിക്കാന്‍ മുന്‍പില്‍ അനായാസ മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെന്തിനാണ് ഇത്രയധികം പണം മുടക്കുന്നത്...?

എന്‍ജിനീയറിംഗ് സോഫ്റ്റ്‌വെയറുകള്‍ക്കു വേണ്ടി ചെലവഴിക്കേണ്ടിവരുന്ന തുകയുടെ ഭീമാകാരമായ കണക്കിന്റെ രൂപം ഡോ.രാജേഷ് വരച്ചു. കേരളത്തില്‍മാത്രം 140 എന്‍ജിനീയറിംഗ് കോളേജുകള്‍ ...ഇവരെല്ലാവരും 7 ലക്ഷം രൂപ വീതം മുടക്കിയാല്‍ എത്രയായി...? ഇന്ത്യയില്‍ എന്‍ജിനീയറിംഗ് കോളേജുകളുടെ ആകെയെണ്ണം 3300 ....അവരെല്ലാവരും ഇതുപോലെ കാശുമുടക്കി സോഫ്റ്റ്‌വെയര്‍ വാങ്ങിയാല്‍ ചെലവഴിക്കപ്പെടുന്ന തുകയെത്രയെന്ന് ചിന്തിക്കാമോ....? ഇന്‍ഫിനിറ്റി പോലുള്ള സൗജന്യ സാങ്കേതികവിദ്യാ സേവനത്തിന്റെ വിജയം ഇവിടെയാണ്.

2012 ജനവരിയിലാണ് കോളേജില്‍ ഇന്‍ഫിനിറ്റി സെര്‍വര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. മാസം തോറും ശരാശരി 35, 000 ഹിറ്റുകള്‍ . എന്നാല്‍ ആഗസ്തില്‍ 51, 075 ഉം സപ്തംബറില്‍ 58,532 ഉം ഹിറ്റ് രേഖപ്പെടുത്തിയതോടെ ഇന്‍ഫിനിറ്റി വന്‍വളര്‍ച്ചയുടെ പാതയിലാണിപ്പോള്‍. ട്രൈസ്‌ക്വെലിന്റെ ആദ്യ ഏഷ്യാ മിറര്‍ എന്നതിനു പുറമെ സ്റ്റാള്‍മാന്റെ തന്നെ ഗ്‌നു(ംചഡ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ മിററായും ഇന്‍ഫിനിറ്റി പ്രവര്‍ത്തിക്കുന്നു. പഞ്ചാബ് ഹാമിര്‍പുര്‍ എന്‍ ഐ ടി യിലാണ് ഉത്തരേന്ത്യന്‍ മിറര്‍.

ഹൈ കപ്പാസിററി ടു-ടെറാബൈററ് മെഷീനിലാണ് സെര്‍വര്‍ പ്രവര്‍ത്തിക്കുന്നത്. 24ത7 സമയക്രമം പാലിച്ചാണ് പ്രവര്‍ത്തനം. ഇതിനായി പ്രത്യേക സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത വൈദ്യുതി ബാക്കപ്പ് , എയര്‍-കണ്ടീഷന്‍ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മികച്ച കണക്ടിവിറ്റിക്കായി ഒരേവേഗത്തില്‍ ഡൗണ്‍ലോഡും അപ്‌ലോഡും സാധ്യമാകുന്ന 1: 1 ഹൈ ബാന്‍ഡ്‌വിഡ്ത്ത് ഡെഡിക്കേറ്റഡ് ലൈനാണ് കോളേജ് വാടകയ്ക്ക് എടുത്തിരിക്കുന്നത് .

യാതൊരുലാഭവും ആഗ്രഹിക്കാതെ ആഗോള ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് കെ.എം.ഇ.എ കോളേജിന്റേതായ സ്വന്തം സംഭാവന എന്ന നിലയിലാണ് മാനേജ്‌മെന്റ് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനായി 10 ലക്ഷം രൂപയോളം കോളേജിന് ചെലവുവന്നു.ഇന്‍ഫിനിറ്റി പ്രവര്‍ത്തനത്തിനുള്ള ദൈനംദിന റെക്കറിംഗ് ചാര്‍ജുകള്‍ വേറെയും.

ഇന്‍ഫിനിറ്റിയുടെ സൗജന്യസേവനം ഉപയോഗപ്പെടുത്തുന്നത് 16 ശതമാനത്തോളം ഇന്ത്യയില്‍ നിന്നു തന്നെയാണ് എന്ന് കണക്കുകള്‍ പറയുന്നു. യു.എസ്.എ , ചൈന , ഓസ്‌ട്രേലിയ, പെറു, ജര്‍മനി, റഷ്യ , ഇക്വഡോര്‍ എന്നീ രാജ്യങ്ങളാണ് ശതമാനക്കണക്കില്‍ പിന്നാലെ. വരും നാളുകളില്‍ കൂടുതല്‍ ആളുകളിലേക്ക് ഇന്‍ഫിനിറ്റിയുടെ സേവനം എത്തിച്ചേരണമെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ ആഗ്രഹം.

ചെറിയ ഐപാഡ് - ആകാംക്ഷയോടെ ആപ്പിള്‍ ആരാധകര്‍

- by KERALA IN PIXELS · - 0 Comments

വലിപ്പംകുറഞ്ഞ ഐപാഡ് എന്നത് ആപ്പിള്‍ ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ്. 'ഐപാഡ് മിനി' എന്ന് മാധ്യമങ്ങള്‍ ഓമനപ്പേര് നല്‍കിയിട്ടുള്ള അത്തരമൊന്ന് അവതരിപ്പിക്കാനുള്ള പ്രത്യേക വാര്‍ത്താസമ്മേളനം ഒക്ടോബര്‍ 23 ന് ആപ്പിള്‍ വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്ഷണിക്കപ്പെട്ട വാര്‍ത്താലേഖകര്‍ക്കായി ഒക്ടോബര്‍ 23 ന് ആപ്പിള്‍ നടത്തുന്ന സ്‌പെഷ്യല്‍ ഇവന്റ് പ്രധാനപ്പെട്ട ഒരു ഉത്പന്നം അവതരിപ്പിക്കാനാണെന്നും, അത് ഐപാഡ് മിനി ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട്, 'ഓള്‍തിങ്‌സ് ഡി' (AllThingsD) എന്ന ടെക് ബ്ലോഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ആപ്പിള്‍ വക്താവ് ഇതെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. അവതരിപ്പിക്കാന്‍ പോകുന്ന ഉത്പന്നത്തെക്കുറിച്ച് യാതൊന്നും മുന്‍കൂട്ടി പറയുന്ന രീതി ആപ്പിളിനില്ല.

മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഒഎസും ടാബ്‌ലറ്റ് കമ്പ്യൂട്ടറും അവതരിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആപ്പിളിന്റെ വാര്‍ത്താസമ്മേളനം എന്നതും ശ്രദ്ധേയമാണ്. വിന്‍ഡോസ് 8 ഒഎസും, സര്‍ഫേസ് ടാബ്‌ലറ്റ് കമ്പ്യൂട്ടറും മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത് ഒക്ടോബര്‍ 26 നാണ്.

ആപ്പിള്‍ ഐപാഡ് മിനി അവതരിപ്പിക്കാന്‍ പോകുന്നതായി വാള്‍ സ്ട്രീറ്റ് വിശകലനവിദഗ്ധര്‍ ഏതാനും മാസങ്ങളായി പ്രവചിച്ചിരുന്നു. ഏഷ്യയില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍നിന്ന് 7.85 ഇഞ്ച് വലിപ്പമുള്ള ചെറിയ ഐപാഡ് കണ്ടതായി, ടൊപിക ക്യാപിറ്റലിലെ ബ്രിയാന്‍ വൈറ്റ് വെളിപ്പെടുത്തുകയുണ്ടായി.

പത്തുലക്ഷം ഐപാഡ് മിനിക്ക് ആപ്പിള്‍ കമ്പനി ഓര്‍ഡര്‍ നല്‍കിയതായി
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

പരമ്പരാഗത ഐപാഡിന്റെ വലിപ്പം 9.7 ഇഞ്ചാണ്. അതിലും കുറഞ്ഞ വലിപ്പവും കുറഞ്ഞ വിലയുമുള്ള ഐപാഡ് ആപ്പിള്‍ അവതരിപ്പിക്കുന്നത്, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ എച്ച്.ഡി, ഗൂഗിള്‍ നെക്‌സസ് 7 എന്നിവയോട് വിപണിയില്‍ നേരിട്ട് മത്സരിക്കാനാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഏഴിഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റുകളാണ് കിന്‍ഡ്ല്‍ ഫയര്‍, നെക്‌സസ് 7 എന്നിവ. രണ്ടിന്റെയും വില അമേരിക്കയില്‍ 199 ഡോളറാണ്.

വിലകുറയ്ക്കാനായി ഐപാഡ് മിനിയില്‍ റെറ്റീന ഡിസ്‌പ്ലെ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈഫൈ മോഡലാകും ഐപാഡ് മിനിയെന്നും സൂചനയുണ്ട്.

അതേസമയം, ഐപാഡ് മിനി വാങ്ങാന്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യവും അമേരിക്കയില്‍ ഉയരുന്നുണ്ട്. 'ടെക്ബാര്‍ഗെയ്ന്‍സ്' (TechBargains) നടത്തിയ അഭിപ്രായസര്‍വ്വെയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ പറഞ്ഞത് ഐപാഡ് മിനി വാങ്ങാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല എന്നാണ്. 18 ശതമാനം പേരാണത്രേ ചെറിയ ഐപാഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചത്.

ലോകത്ത് 600 കോടി മൊബൈല്‍ വരിക്കാര്‍

- by KERALA IN PIXELS · - 0 Comments

ലോകത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം 2011 അവസാനം 600 കോടി തികഞ്ഞതായി യു.എന്‍. ടെലകോം ഏജന്‍സി. അതുപ്രകാരമാണെങ്കില്‍, ഇപ്പോള്‍ ലോകത്തെ മൊത്തം മനുഷ്യരുടെ ഏതാണ്ട് അത്രയും എണ്ണം മൊബൈല്‍ വരിക്കാരും ഉണ്ടാകണം.

അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍സ് യൂണിയന്‍ (ഐ.ടി.യു) ആണ് മൊബൈല്‍ വരിക്കാരുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 155 രാജ്യങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠത്തിന്റെ റിപ്പോര്‍ട്ട്, 'മെഷറിങ് ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി 2012' (Measuring the Information Society 2012) എന്ന പേരിലാണ് പുറത്തിറക്കിയത്.

ഭൂമുഖത്തിപ്പോള്‍ ഏതാണ്ട് 700 കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്. അതില്‍ നൂറുകോടിയിലേറെയും ചൈനയിലാണ്. അതിനര്‍ഥം മൊത്തം മൊബൈല്‍ വരിക്കാരില്‍ നൂറുകോടിയിലേറെയും ചൈനയിലാണ് എന്നാണ്.

മൊബൈലിന്റെ മാത്രമല്ല, ആഗോളതലത്തില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗവും ഐ.ടി.യു.പഠിക്കുകയുണ്ടായി. 2011 അവസാനം ലോകത്ത് ഏതാണ്ട് 200 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടത്.

വികസിതരാഷ്ട്രങ്ങളില്‍ ഏതാണ്ട് 70 ശതമാനം പേര്‍ ഓണ്‍ലൈനിലെത്തുമ്പോള്‍, വികസ്വര രാഷ്ട്രങ്ങളില്‍ അത് 24 ശതമാനം മാത്രമാണ്.

നയന്‍താര തെലുങ്കിലെ മികച്ചനടി; നടന്‍ മഹേഷ് ബാബു

- by KERALA IN PIXELS · - 0 Comments

ഹൈദരാബാദ്: 'ശ്രീരാമരാജ്യം'എന്ന ചിത്രത്തില്‍ സീതയായി അഭിനയിച്ച നയന്‍താര കഴിഞ്ഞവര്‍ഷത്തെ മികച്ച നടിക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ അവാര്‍ഡ് നേടി. മഹേഷ് ബാബുവാണ് മികച്ച നടന്‍. ബാലകൃഷ്ണയായിരുന്നു ഈ ചിത്രത്തില്‍ നായകന്‍. മികച്ച ചിത്രത്തിനുള്ള അവാര്‍ഡും 'രാമരാജ്യം' നേടി. 'ദുക്കുഡു'വില്‍ അഭിനയിച്ച പ്രകാശ്‌രാജാണ് മികച്ച സഹനടന്‍. നാടോടിപ്പാട്ടുകളിലൂടെ പ്രശസ്തനായ ഗദ്ദാറാം(ജയ് ബോലോ തെലുങ്കാന) മികച്ച ഗായകനായി.

മാളവികയാണ് മികച്ച ഗായിക. സ്‌പെഷല്‍ ജൂറി അവാര്‍ഡിന് നാഗാര്‍ജുനയെയും മലയാളി നടി ചാര്‍മിയെയും തിരഞ്ഞെടുത്തു. 'ജയ് ബോലോ തെലുങ്കാന' സംവിധാനംചെയ്ത എന്‍. ശങ്കറാണ് മികച്ച നവാഗത സംവിധായകന്‍. '100 %ലൗവ്' ആണ് മികച്ച ജനപ്രിയചിത്രം. സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റിയാണ് സംസ്ഥാനസര്‍ക്കാറിന്റെ 'നന്തി'അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംസ്ഥാന വാര്‍ത്താവകുപ്പ് മന്ത്രി ഡി.കെ. അരുണയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൃഷിചെയ്യാന്‍ വെള്ളമില്ല; മഞ്ഞക്കുഴി പാടം വരണ്ടുണങ്ങി

- by KERALA IN PIXELS · - 0 Comments

രാജകുമാരി: രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞകുഴി പാടശേഖരം ജലക്ഷാമം മൂലം വരണ്ടുണങ്ങി. നെല്‍വയലുകളിലേക്ക് വെള്ളമെത്തിച്ചിരുന്ന ചെക്ക്ഡാം തകര്‍ന്ന സാഹരച്യത്തില്‍ ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലത്തെ നെല്‍ക്കൃഷിയാണ് നശിക്കുന്നുത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് നെല്‍ക്കൃഷി നടത്തിയത്. ഏതാനും ദിവസം മഴ ലഭിച്ചെങ്കിലും പിന്നീട് വരള്‍ച്ച രൂക്ഷമായി. പാടശേഖരത്തിനോടുചേര്‍ന്ന് നാല്പതുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ചെക്ക്ഡാമിന്റെ വശങ്ങളിടിഞ്ഞും കല്‍ക്കെട്ടുകള്‍ തകര്‍ന്നും കിടക്കുന്നതിനാല്‍ വെള്ളം സംഭരിച്ച് കൃഷിയിടങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല.

അമ്പതേക്കര്‍ വിസ്തൃതിയുണ്ടായിരുന്ന പാടശേഖരം പകുതിയില്‍ത്താഴെയായി ചുരുങ്ങിയിട്ടും കര്‍ഷകരെ സഹായിക്കാന്‍ പദ്ധതിയില്ല. കൃഷി നിലനിര്‍ത്താന്‍ വെള്ളമെങ്കിലും ലഭിച്ചില്ലെങ്കില്‍ നെല്‍ക്കൃഷി ഉപേക്ഷിക്കണ്ടേിവരുമെന്നാണ് കര്‍ഷകരുടെ നിലപാട്. വിത്തും വെള്ളവും വളവും നല്കി കര്‍ഷകരെ സഹായിക്കണമെന്നും കാര്‍ഷികജോലികള്‍ തൊഴിലുറപ്പുപദ്ധതി വഴി നടത്താന്‍ വേണ്ട സഹായം ചെയ്യണമെന്നും പാടശേഖരസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ബീനാമോള്‍റോഡില്‍ അപകടക്കെണി

- by KERALA IN PIXELS · - 0 Comments

അടിമാലി:പണിക്കന്‍ കുടിയില്‍ നിന്ന് പൊന്‍മുടി ഡാം ടോപ്പില്‍ എത്തുന്ന ബീനാമോള്‍ റോഡില്‍ മരക്കാനം ഭാഗത്ത് റോഡിന് വീതിയില്ല. ചെങ്കുത്തായ പ്രദേശം അപകടത്തിന് കാരണമാകുന്നു.
ആ ഭാഗത്ത് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തേക്കും പ്ലാന്റേഷനാണ്.
ഒരു വര്‍ഷം മുന്‍പ് ഇടുക്കി എം.പി.യുടെ നേതൃത്വത്തില്‍ പൊന്‍മുടിയില്‍ പ്രദേശവാസികളുടേയും ജനപ്രതിനിധികളുടേയും യോഗം നടത്തിയിരുന്നു.
ഇവിടത്തെ മരങ്ങള്‍ വെട്ടി മാറ്റി ഗതാഗതം സുഗമമാക്കുന്നതിനെപ്പറ്റി ആലോചിക്കാനായിരുന്നു യോഗം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇവിടത്തെ മരങ്ങള്‍ മുറിക്കുന്നതിന് കേന്ദ്രവന മന്ത്രാലയത്തിന്റെ അനുമതി വേണം. എം.പി.യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രണ്ട് മാസത്തിനകം നടപടി പൂര്‍ത്തിയാക്കി മരങ്ങള്‍ വെട്ടാന്‍ കഴിയുമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
മരക്കാനം പ്രദേശത്തെ പൊന്‍മുടി ഡാം ഏരിയാ കുത്തനെയുള്ള ഇറക്കമാണ്. കൊന്നത്തടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ടാല്‍ ഡാമിലാവും പതിക്കുക. ഇതിനെ പ്രതിരോധിക്കാന്‍ ഡാമിന് സമീപത്തെ റോഡില്‍ സംരക്ഷണഭിത്തിയും നിര്‍മ്മിച്ചിട്ടില്ല.
റോഡില്‍ തേക്ക് മരങ്ങള്‍ നില്‍ക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുക ദുരിതമാണ്.

Subscribe

Donec sed odio dui. Duis mollis, est non commodo luctus, nisi erat porttitor ligula, eget lacinia odio. Duis mollis

© 2013 IDUKKI VARTHA. All rights reserved.
Designed by SpicyTricks